ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മീഷനിലെയും (സിഐസി) കേന്ദ്ര വിജിലൻസ് കമ്മീഷനിലെയും (സിവിസി) ഒഴിവുകളിലേക്കു നിയമനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സർക്കാർ നിർദേശിച്ച പേരുകളിൽ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിയോജിപ്പ് അറിയിച്ചതായി സൂചന.
പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷായും സന്നിഹിതനായിരുന്ന അടച്ചിട്ട മുറിയിലെ യോഗത്തിൽ സർക്കാർ ഉയർത്തിക്കാട്ടിയ പേരുകളിൽ രേഖാമൂലം രാഹുൽ വിയോജിപ്പ് അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറടക്കം സിഐസിയിലെയും സിവിസിയിലെയും നിർണായക തസ്തികകളിലേക്കു സർക്കാർ നിർദേശിച്ച ഒരു പേരും രാഹുലിന് സ്വീകാര്യമല്ലെന്നാണ് സൂചന.
കേന്ദ്രസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിൽ സർക്കാർ കൈകടത്തുന്നുവെന്ന് നിരന്തരം കുറ്റപ്പെടുത്തുന്ന രാഹുൽ അത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടിത്തന്നെയാണു സർക്കാർ നിർദേശിച്ച പേരുകളിൽ എതിർപ്പ് അറിയിച്ചതെന്നാണു റിപ്പോർട്ട്. എന്നാൽ, ഷോർട്ട്ലിസ്റ്റ് ചെയ്ത പേരുകളിൽ രാഹുൽ രേഖാമൂലം എതിർപ്പ് അറിയിച്ചിട്ടുള്ളതിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്ന പാനലിൽനിന്നു ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയതിൽ കഴിഞ്ഞദിവസം ലോക്സഭയിൽ കേന്ദ്രത്തിനെതിരേ രാഹുൽ വിമർശനമുയർത്തിയതിനു പിറ്റേന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറടക്കമുള്ള തസ്തികകളുടെ തെരഞ്ഞെടുപ്പിനുള്ള യോഗവും നടന്നത്.
തെരഞ്ഞെടുപ്പ് നടത്തുന്ന സമിതിയിൽ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി നിർദേശിച്ച ഒരു കേന്ദ്രമന്ത്രി എന്നിവരാണുള്ളത്. മോദി, രാഹുൽ, അമിത് ഷാ എന്നിവർ ഇന്നലെ ചേർന്ന യോഗം ഒന്നര മണിക്കൂറോളം നീണ്ടു.